പഴശി അണക്കെട്ടിനു മുകളില്‍ വാഹന ഗതാഗതം നിരോധനം

പഴശ്ശി പാര്‍ക്കില്‍ എത്തുവന്നവര്‍ക്ക് അണക്കെട്ടിന് മുകളിലൂടെ കാല്‍നട യാത്രയ്ക്ക് പോലും കഴിയാത്ത വിധം പാലം നിറയെ കുഴികളും ചെളിയും വെള്ളക്കെട്ടുമാണ്. വെള്ളം ഒഴുകിപ്പോകാനുള്ള ദ്വാരങ്ങള്‍ ചെളിയും മറ്റും നിറഞ്ഞ് അടഞ്ഞുകിടക്കുന്നതും വെള്ളക്കെട്ടിനിടയാക്കുന്നു
Published on 08 August 2023 IST

ഇരിട്ടി: കുണ്ടും കുഴിയും ചെളിയും നിറഞ്ഞ് ഗതാഗതം ദുഷ്‌കരമായതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പഴശ്ശി അണക്കെട്ടിന് മുകളിലൂടെയുള്ള വാഹന ഗതാഗതം ചൊവ്വാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്ക് നിരോധിച്ചു. അണക്കെട്ടിന്റെ  ഉപരിതലം പൂര്‍ണമായും തകര്‍ന്ന് കുഴികളും വെള്ളക്കെട്ടും  രൂപപ്പെട്ട നിലയിലായിരുന്നു . ഇതിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണി വേണ്ടിവന്നത്. പാലത്തിലൂടെ വലിയ വാഹനങ്ങള്‍ക്കുള്ള ഗതാഗത നിരോധം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്നതായിരുന്നു. പദ്ധതിയുടെ ഷട്ടറിന്റെ അറ്റകുറ്റപണികള്‍ക്കായി പാലത്തിന്റെ ഇരുഭാഗത്തും റെയില്‍ സ്ഥാപിക്കുകയും അടിയന്തിര ഘട്ടങ്ങളില്‍ മറ്റൊരു ഷട്ടര്‍ സ്ഥാപിച്ച് അറ്റകുറ്റപണികള്‍ നടത്തുന്നതിന് പാലത്തിന് മുകളില്‍  കൂറ്റന്‍ ക്രെയിനും  സ്ഥാപിച്ചതോടെയാണ് വലിയ വാഹനങ്ങള്‍ക്ക് നിരോധം ഉണ്ടായത്. രണ്ട് ചെറിയ വഹനങ്ങള്‍ക്ക് ഒരോ സമയം ഇരുഭാഗത്തേക്കും കടന്നുപോകാനുള്ള വീതി മാത്രമെ ഇപ്പോള്‍ ഉള്ളു. പഴശ്ശി പാര്‍ക്കില്‍ എത്തുവന്നവര്‍ക്ക് അണക്കെട്ടിന് മുകളിലൂടെ കാല്‍നട യാത്രയ്ക്ക് പോലും കഴിയാത്ത വിധം പാലം നിറയെ കുഴികളും ചെളിയും വെള്ളക്കെട്ടുമാണ്. വെള്ളം ഒഴുകിപ്പോകാനുള്ള ദ്വാരങ്ങള്‍ ചെളിയും മറ്റും നിറഞ്ഞ് അടഞ്ഞുകിടക്കുന്നതും വെള്ളക്കെട്ടിനിടയാക്കുന്നു. ഈ ചെളിയും വെള്ളവും ചവിട്ടിയാണ് ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ ഇതുവഴി സഞ്ചരിക്കേണ്ടി വരുന്നത്. 245 മീറ്റര്‍ നീളമാണ് പാലത്തിന് ഉള്ളത്. ഇതിന്റെ  ഉപരിതലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനും രണ്ട് റെയിലുകള്‍ക്കിടയില്‍ നിറഞ്ഞ ചെളിയും വെള്ളവും നീക്കും. പാലത്തിന്റെ കുയിലൂര്‍ ഭഗത്തെ കുന്നില്‍ നിന്നും പാലത്തിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പാലത്തില്‍ പ്രവേശിക്കാത്ത വിധം ഓവുചാലുകളിലേക്ക് കടത്തി വിടുന്നതിനുള്ള സംവിധാനവും ഇതോടൊപ്പം പൂര്‍ത്തിയാക്കും. പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുന്നത് ഇരിക്കൂര്‍, പടിയൂര്‍ കുയിലൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കും. ഇവര്‍ക്ക് മട്ടന്നൂര്‍ ഭാഗവുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ ഇരിക്കൂര്‍ വഴിയോ ഇരിട്ടി വഴിയോ പോകേണ്ടി വരും. പഴശ്ശി പദ്ധതിയുടെ കാലപഴക്കവും മറ്റും പരിഗണിച്ച് അണക്കെട്ടിനു മുകളിലൂടെയുള്ള  ഗതാഗതം പൂര്‍ണമായും നിരോധിച്ച് ബസ് അടക്കമുള്ള വലിയ വാഹനങ്ങളടക്കം കടന്നു പോകുന്ന രീതിയില്‍ മറ്റൊരു സംവിധാനം ഉണ്ടാക്കണമെന്നാവശ്യവും വളരെക്കാലമായി ശക്തമാണ്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait