പോയന്റ് ഓഫ് കോള്‍ പദവി കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചതില്‍ പ്രതിസന്ധിയിലായ കിയാല്‍ അതിജീവനത്തിനായി പുതുവഴികള്‍ തേടുകയാണ്. പത്തുമാസത്തിനുള്ളില്‍ പ്രതിദിനം അന്‍പതു സര്‍വീസ് വരെ കണ്ണൂരില്‍ നിന്നും നടത്തിയിരുന്നു. ആഴ്ച്ചയില്‍ 65 രാജ്യാന്തര സര്‍വീസെന്ന നേട്ടവും കിയാല്‍ സ്വന്തമാക്കി. എന്നാല്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും നഷ്ടത്തിലുള്ള വിമാാനത്താവളമെന്ന ദുഷ്‌പേരാണ് കണ്ണൂരിനുള്ളത്. മലബാറിന്റെ സ്വപ്‌ന സാഫല്യം അങ്ങനെ തകര്‍ക്കാന്‍ കഴിയില്ലെന്നാണ് വ്യാപാരികളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രതിനിധികളെല്ലാം ഒന്നടങ്കം പറഞ്ഞത്. ഇതോടെ കിയാല്‍ അധികൃതരും പുതു വഴി തേടി ഉയരങ്ങളിലേക്ക് പറക്കുകയാണ്. വിദേശവിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടാത്തതിനെ തുടര്‍ന്നാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിദേശ വിമാന കമ്പനികളുടെ സഹായത്തോടെ പുതുസാധ്യതകള്‍ തേടുന്നത്.ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള കോഡ് ഷെയറിങിലൂടെ ഇനി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും യൂറോപ്പിലേക്ക് പറക്കാനാകും. വിദേശ വിമാനസര്‍വീസുകള്‍ക്ക് അനുമതിയില്ലാത്ത കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ബദല്‍ മാര്‍ഗത്തിലൂടെ വിദേശയാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് ഒരുങ്ങുന്നത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് യൂറോപ്പ് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പറക്കാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് വിമാനകമ്പികള്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ്- മുംബൈ, ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളില്‍ നിന്നു കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ വഴിയാണ് വിദേശയാത്രസജ്ജീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ നിന്നു നേരിട്ട് ഇവിടേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള കോഡ് ഷെയറിങ് ധാരണ പ്രകാരമാണ് യാത്രക്കാര്‍ക്ക് ഇസ്തംബുള്‍ വഴി യൂറോപ്പിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അവസരം ഒരുക്കുന്നത്. 24 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് ഇതുവഴി കണ്ണൂരില്‍ നിന്നു പറക്കാന്‍ സാധിക്കും. കണ്ണൂരില്‍ കോഡ് ഷെയറിങ്ങിന് വ്യോമയാന മന്ത്രാലയം അനുമതി നല്‍കാത്തതിനാല്‍ അനുമതിയുള്ള വിമാനത്താവളങ്ങളിലെത്തി അവിടെ നിന്നാണ് കണക്ഷന്‍ ഫ്‌ളൈറ്റ് വഴി തുടര്‍യാത്ര സാധ്യമാകൂ. നെതര്‍ലന്‍ഡ്‌സ്, ഗ്രീസ്, തായ്ലന്‍ഡ്, ബല്‍ജിയം, ഹംഗറി, ഡെന്മാര്‍ക്ക്, അയര്‍ലന്‍ഡ്, വിയറ്റ്‌നാം, മാള്‍ട്ട, ചെക് റിപ്പബ്ലിക്, ഇസ്രയേല്‍, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇറ്റലി, ബള്‍ഗേറിയ, കെനിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും അയല്‍രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാള്‍, മാലി, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുമെല്ലാം ടിക്കറ്റ് ലഭ്യമാവും.
അതുകൊണ്ടു തന്നെ യൂറോപ്പ് യാത്രയ്ക്ക് രണ്ടു വിമാനത്താവളങ്ങളില്‍ ലേ ഓവര്‍ വേണ്ടി വരും. ഒരു ദിവസത്തിലേറെ സമയവും. ഇന്‍ഡിഗോയുടെ ഹബ് ആയ മുംബൈയിലും ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഹബ് ആയ ഇസ്താംബുളിലുമാണ് ലേ ഓവര്‍. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് ഒരു ദിവസവും മൂന്നര മണിക്കൂറുമാണ് വേണ്ടത്. ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന അയല്‍ രാജ്യങ്ങളിലേക്കു പറക്കാന്‍ ഒരിടത്ത് ലേ ഓവര്‍ മതി. കൊളംബോയിലേക്ക് ബെംഗളൂരു വഴി 6 മണിക്കൂറും മാലിയിലേക്ക് ബെംഗളൂരു വഴി 6.15 മണിക്കൂറും സിംഗപ്പൂരിലേക്കു ചെന്നൈ വഴി 11.45 മണിക്കൂറും ഫുക്കറ്റിലേക്ക് ബംഗളൂരു, ഡല്‍ഹി വഴി 16.35 മണിക്കൂറുമാണ് സമയം വേണ്ടിവരുന്നത്. രാജ്യാന്തര യാത്രക്കാരുടെ സൗകര്യംകൂടി കണക്കിലെടുത്ത് കണ്ണൂരില്‍ നിന്ന് മുംബൈയിലേക്ക് 222 സീറ്റുകളുള്ള എയര്‍ബസ് എ321 വിമാനമാണ് ഇനി മുതല്‍ സര്‍വീസ് നടത്തുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 131.98 കോടിയുടെ നഷ്ടമാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനുണ്ടായിട്ടുള്ളത്. എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളത്തില്‍ പതിനേഴു വിമാനത്താവളങ്ങള്‍മാത്രമാണ് സാമ്പത്തികമായ ലാഭം കൊയ്തത്.2018 ഡിസംബര്‍ 19-നായിരുന്നു കണ്ണൂര്‍വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലേക്ക് ആദ്യവിമാനം പറന്നുയര്‍ന്നത്. രാജ്യത്ത് കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ഗോഫസ്റ്റ് വിമാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയതാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് തിരിച്ചടിയായി മാറിയത്. അബുദാബി, കുവൈറ്റ്, ദമാം, മസ്‌കറ്റ് എന്നിവടങ്ങളിലേക്കും തിരികെയുള്ള ആഭ്യന്തര അന്താരാഷ്ട്രസര്‍വീസുകള്‍ ഉള്‍പ്പെടെയുള്ളദിനംപ്രതി എട്ടു സര്‍വീസുകളാണ് ഗോഫസ്റ്റ് കണ്ണൂര്‍ വിമാനത്താവളം വഴി നടത്തിയിരുന്നത്. കുവൈറ്റ്, ദമാം വിമാനത്താവളങ്ങളിലേക്ക് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തിയിരുന്ന ഏക വിമാനകമ്പിനിയും ഗോഫസ്റ്റായിരുന്നു.
ഗോഫസ്റ്റ്‌സര്‍വീസ് നിര്‍ത്തിയതോടെ കണ്ണൂരില്‍ നിന്നും പ്രതിമാസം 240 സര്‍വീസുകളുടെ കുറവുണ്ടായി. ഇതുകിയാലിന്റെ വരുമാനത്തെ വലിയ തോതില്‍ ബാധിച്ചു. ശരാശരി പതിമൂന്ന് ലക്ഷം രൂപയാണ് ഗോഫസ്റ്റ് കിയാലിന് നല്‍കി വന്നിരുന്നത്. ഒരുമാസം നാലുകോടിയോളം രൂപ ഇതുവഴി നഷ്ടമായി. വലിയ വിമാനങ്ങളുപയോഗിച്ചു രാജ്യാന്തര സര്‍വീസുകള്‍ നടത്തിവന്നിരുന്ന എയര്‍ ഇന്ത്യയുടെ പിന്മാറ്റവും കിയാലിന് തിരിച്ചടിയായി. 2420 കോടി നിര്‍മ്മാണ ചെലവു വരുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ വായ്പാതിരിച്ചടവ് അടക്കം ഇതോടെ മുടങ്ങുകയും ദൈനംദിന ചെലവുകള്‍ക്കു പോലും പണം കണ്ടെത്താനാവാതെ കിയാല്‍ ദുരിതത്തിലാവുകയും ചെയ്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.