കണ്ണൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ എം.സി കമറുദ്ദീന് എം.എല്‍.എയെ ചോദ്യം ചെയ്യുന്നു. കണ്ണൂരില്‍ നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയ 13 കേസുകളിലാണ് ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തിയാണ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. കമറുദ്ദീനെതിരായ ഏഴ് കേസുകളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് സി.ഐ രാജ്മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്നും കമറുദ്ദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന കമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളിയിരുന്നു. ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയില്‍ വന്നത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ് കേസുകളില്‍ കമറുദ്ദീനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.വി പ്രദീപ് നല്കിയ ഹര്‍ജിയും കോടതി നിരാകരിച്ചു. ആരോഗ്യ പ്രശ്നങ്ങളുള്ള കമറുദ്ദീനെ കസ്റ്റഡിയില്‍ വിടരുതെന്ന് പ്രതിഭാഗം അഭിഭാഷകന് പി.കെ ചന്ദ്രശേഖരന് വാദിച്ചിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കമറുദ്ദീന് അഞ്ചുദിവസം ചികിത്സയില്‍ കഴിഞ്ഞതും രക്തധമനിയില്‍ തടസമുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലും അഭിഭാഷകന് കോടതിയെ ബോധ്യപ്പെടുത്തി. നേരത്തെ രണ്ടുതവണ കസ്റ്റഡിയില്‍ വിട്ടതാണെന്നും എല്ലാ കേസുകളുടെയും പൊതു സ്വഭാവം ഒന്നാണെന്നും അഭിഭാഷകന് വ്യക്തമാക്കി.
കമറുദ്ദീനെ 30ന് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡില്‍ കഴിയവേ നേരത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം.സി കമറുദ്ദീന് ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദ്രോഗം കണ്ടെത്തി. തുടര്‍ന്ന് എം.എല്‍.എയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. നെഞ്ചുവേദനയെ തുടര്‍ന്നാണ് എം.എല്‍.എയെ പരിയാരം മെഡിക്കല്‍ കോളജിലെ ഐ.സി.യുവിലേക്ക് മാറ്റിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.