കണ്ണൂരില്‍ വന്‍ കുഴല്‍പണ വേട്ട; കുഴല്‍പണവുമായി അഞ്ചുപേര്‍ പിടിയില്‍

ഒരു കോടി 12 ലക്ഷത്തിന്റെ കുഴല്‍പണമാണ് കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശികളായ അഞ്ചു പേരില്‍ നിന്നാണ് പണം കണ്ടെത്തിയത്
Published on 01 August 2023 IST

ഇരിട്ടി: കര്‍ണാടക-കണ്ണൂര്‍ കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന കുഴല്‍പണം പിടികൂടി. ഒരു കോടി 12 ലക്ഷത്തിന്റെ കുഴല്‍പണമാണ് കണ്ടെത്തിയത്.
തമിഴ്‌നാട് സ്വദേശികളായ അഞ്ചു പേരില്‍ നിന്നാണ് പണം കണ്ടെത്തിയത്. സഞ്ചിയില്‍ സൂക്ഷിച്ച നിലയിലും ശരീരത്ത് കെട്ടിവച്ച നിലയിലുമായിരുന്നു പണം. ബംഗളൂരില്‍ നിന്നും തലശേരിയിലേക്ക് പോകുകയായിരുന്ന ബസില്‍ നിന്നുമാണ് കുഴല്‍പണം പിടികൂടിയത്. മലപ്പുറത്തേക്ക് രേഖകളില്ലാത്ത പണവുമായി വരികയായിരുന്ന തമിഴ്‌നാട് സ്വദേശികളായ മധുര പെരിയ സിമ്മക്കള്‍ സ്വദേശി ആര്‍.മുത്തു (45), മധുര സെല്‍വപുരം സ്വദേശി പളനി മുരുകന്‍ (42), മധുര രാമരായ മണ്ഡപം സ്വദേശി വിഷ്ണു (20), മധുരമണി നഗരം സ്വദേശി സുടലൈ മുത്തു (52),തമിഴ്‌നാട് കണുക്കുടി ശിവഗംഗ സ്വദേശി സെന്തില്‍കുമാര്‍ (50) എന്നിവരെയാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അഞ്ചംഗ സംഘം എക്‌സൈസിന്റെ പിടിയിലായത്. മലപ്പുറം തിരൂരില്‍ വച്ച് കൈമാറാനായി എത്തിച്ച പണമാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ടി യേശുദാസനും സംഘവും പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തെ തുടര്‍ന്ന് വാഹനം പരിശോധിക്കുകയായിരുന്നു. മലപ്പുറത്തേക്കാണ് പണം കൊണ്ടു പോകുന്നത് എന്നാണ് എക്‌സൈസിന് ഇവര്‍ നല്‍കിയ മൊഴി. എക്‌സൈസ് ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശോധനയില്‍ ജോണി ജോസഫ്, കെ. നിസാര്‍, കെ.കെ സാജന്‍, വി.എന്‍ വിനീഷ്, ടി.ഒ വിനോദ് എന്നിവരും ഉണ്ടായിരുന്നു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait