ചിങ്ങപ്പുലരിയില്‍ മലയാളികള്‍

കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കാര്‍ഷിക സംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലമാണ് ചിങ്ങം 1 ഓര്‍മപ്പെടുത്തുന്നത്
Published on 17 August 2023 IST

 

കണ്ണൂര്‍: പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്‌തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കാര്‍ഷിക സംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലമാണ് ചിങ്ങം 1 ഓര്‍മപ്പെടുത്തുന്നത്. ഓണനാളുകളുടെ ആ്‌ളാദവും ആവേശവും ഏതു കാലത്തും ഒരുപോലെയാണല്ലോ. പൂവിളികളുമായി കുട്ടികള്‍ പൂപറിക്കുന്നതും പൂക്കളമിടുന്നതും നാട്ടിന്‍പുറങ്ങളില്‍ നിന്ന് പൂര്‍ണമായും അന്യം നിന്നിട്ടില്ല. മഴ മാറിനിന്ന കര്‍ക്കിടകമാണ് കഴിഞ്ഞതെങ്കിലും പാടത്തും തൊടികളിലും പൂക്കള്‍ പുഞ്ചിരിക്കുന്നുണ്ട്. ഓണത്തിന് ദിവസങ്ങളെണ്ണി ഒരുക്കങ്ങള്‍ തുടങ്ങുകയാണ് നമ്മള്‍.ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും ഈ ദിവസം അറിയപ്പെടുന്നു.
പൊന്നിന്‍ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. പോയ നാളുകളിലെല്ലാം പ്രളയവും അതിന് പിന്നാലെ കൊവിഡും കവര്‍ന്നെടുത്തു ചിങ്ങപ്പുലരിയെ. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകള്‍ക്ക് മേല്‍ ചിങ്ങം ഒന്ന് ഓരോ കര്‍ഷകനും പ്രതീക്ഷയുടെ ദിനമാണ്. ആടിയുടെ അറുതി കഴിഞ്ഞ് ആവണിയുടെ നല്ല തുടക്കത്തിന് ഒരു ജനത ഒന്നാകെ തുടക്കം കുറിക്കുകയാണ്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait