കളരിയുടെയുടെയും കൈകൊട്ടി കളിയുടെയും പേരു കേട്ട പയ്യന്നൂര്‍ നാട്ടില്‍ കളരി മര്‍മ്മ ചികിത്സ രംഗത്തെ സജീവ സാന്നിധ്യമായി മാറുകയാണ് അന്നൂര്‍ പടിഞ്ഞാറേക്കര സ്വദേശി എം. ശ്യാമപ്രസാദ്. കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി ഈ രംഗത്തെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. ഉത്തര മലബാറിന്റെ സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂരില്‍ നിന്നും കേരളത്തിലെ തനതു അയോധന കലയായ കളരിയുടെ സജീവ പ്രചാരകന് കൂടിയാണ് എം. ശ്യാമപ്രസാദ്. തന്റെ പിതാവും, ഗുരുവുമായ കെ. മുരാരിയില്‍ നിന്നാണ് കളരിയും ചികിത്സ രീതികളും ഇദ്ദേഹം പഠിച്ചെടുത്തത്. പിന്നീടങ്ങോട്ട് ജീവിതത്തിന്റെ ഒരു ഭാഗമായി കളരിയെ സ്വീകരിച്ചു. ഇന്ന് നിരവധി ശിഷ്യന്മാര് ഇദ്ദേഹത്തിനു കീഴില്‍ അയോധന വിദ്യ അഭ്യസിച്ചു പോരുന്നുണ്ട്. കളരി രംഗത്ത് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2020 ല്‍ ഫോക് ലോര്‍ അക്കാദമി യുവ പ്രതിഭ പുരസ്ക്കാരം ലഭിക്കുകയുണ്ടായി. കളരിക്ക് പുറമെ പൂരക്കളി, കോല്‍ക്കളി, ചരട് കുത്തിക്കളി എന്നിവയില്‍ നിരവധി പേരെ പരിശീലിപ്പിച്ചിട്ടുണ്ട്. പയ്യന്നൂരിന് പുറമേ മറ്റ് സ്ഥലങ്ങളിലുള്ള കുട്ടികളും ഇദ്ദേഹത്തിനു കീഴില്‍ കളരി വിദ്യ അഭ്യസിച്ചു പോരുന്നുണ്ട്.
കളരിയില്‍ അടവുകള്‍ പയറ്റി പെണ്‍കുട്ടികള്‍
ഇദ്ദേഹത്തിന്റെ ശിഷ്യരില്‍ മുപ്പതു പേര് പെണ്‍കുട്ടികള്‍ എന്നതും ശ്രദ്ധേയം. പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് അവര്‍ സ്വയം പ്രതിരോധ രീതികള്‍ കൂടി അഭ്യസിക്കേണ്ടത് ഉണ്ട്. ഒഴിവ് സമയങ്ങളില്‍ നേരംപോക്ക് എന്നതിനുപകരം അതിലെ ശാസ്ത്രീയ വശങ്ങള് കൂടി ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കിക്കൊണ്ട് വളരെ ചിട്ടയോട് കൂടിയും, ഏകാഗ്രമയുമാണ് പരിശീലനം, വടക്കന്‍ കളരിയിലെ വട്ടയന് തിരിപ്പ് ആണ് പ്രധാനമായും ഇദ്ദേഹം ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കുന്നത്.
പാരമ്പര്യ ചികിത്സയില്‍ പ്രാധാന്യം
കളരി മര്‍മ്മ ചികിത്സ തേടി നിരവധി പേരാണ് കാറമേലിലെ ശാന്തി കളരി സംഘത്തിലെത്തുന്നത്. എല്ലാവര്‍ഷവും നൂറിലധികം പേര് ചവിട്ടി ഒഴിച്ചില്‍ നടത്താന്‍ ഇവിടെ വരുന്നുണ്ട്. പാരമ്പര്യമായി കൈമാറി കിട്ടിയ കളരി ചികിത്സാ രീതികള്‍ കൈവിടാതെ പുതു തലമുറയിലക്ക് പകര്‍ന്നു നല്‍കുകയാണ് ഈ ചെറുപ്പക്കാരന്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.